Thursday 28 April 2016

നിഗൂഡ പ്രലോഭനങ്ങളുടെ ഏകാന്ത വിശുദ്ധി


ഏഴു വർണ്ണങ്ങളും വിരിയിക്കുന്ന 
മഴവില്ലിനെക്കാൾ മനോഹരമാണ് 
നിഗൂഡതകളെന്നു മനസ്സിൽ 
എഴുതുന്നതിനു മുന്നേ തിരിച്ചറിഞ്ഞതാണ്, 
നിഗൂഡതകളേക്കാൾ മനോഹരമായി
ഭൂമിയിലൊന്നും തന്നെ 
അവശേഷിച്ചിട്ടില്ലെന്ന പ്രലോഭനങ്ങളുടെ 
ഏകാന്ത വിശുദ്ധിയെ.

മഴവിൽ വിശുദ്ധിയുടെ
സമ്മോഹനങ്ങളായ ചായക്കൂട്ടുകളിൽ 
നിർവ്വചനങ്ങളസാദ്ധ്യമായ 
വർണ്ണക്കൂട്ടുകൾ അനിയന്ത്രിതമായി ചാലിച്ച്,
രഹസ്യങ്ങൾ നിറഞ്ഞ മനസ്സിന്റെ 
ചില്ലു വാതിലിൻ പിൻകഴുത്തിലൂടെ ചുറ്റിയ 
കൈകളുടെ കരുത്തിൽ ചലനമറ്റു 
പോയ ഹൃദയം അടർത്തിയെടുക്കുമ്പോൾ,
ചുണ്ടുകളുടെ ആഴത്തിൽ വിസ്മൃതിയിലായ 
ഇന്നലെകളുടെ നൊമ്പരങ്ങൾ സാന്നിദ്ധ്യങ്ങളുടെ 
അസാന്നിദ്ധ്യങ്ങളാവുകയായിരുന്നു.

രാവിന്റെ കറുപ്പിൽ കരിനീല പടർന്നു 
സ്വപനങ്ങളെ കലുഷമാക്കുമ്പോൾ, 
തേങ്ങലുകൾ നിറഞ്ഞൊരു 
നേർത്ത പാട്ടിന്റെ തണുപ്പ് 
കൈവഴികൾ നിറഞ്ഞു കവിയുന്ന 
ചുവന്ന നദിയായി ഒഴുകിയകലാറുണ്ട് 
അസാന്നിദ്ധ്യങ്ങളിലേക്ക്.

ആ ഒഴുക്കിൽ, 
നക്ഷത്രങ്ങൾ നിറഞ്ഞ വയറിലേക്കും
വള്ളക്കാരനില്ലാതെ നീങ്ങുന്ന തോണിയിലേക്കും 
ഒരു പുഞ്ചിരി നീട്ടി, 
സ്വയം അറിയാനെന്ന, ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത 
പ്രദേശങ്ങളിൽ, ഭൂഖണ്ഡങ്ങളിൽ 
മിന്നാമിന്നി വെട്ടങ്ങൾ തേടി യാത്ര പോവുന്നു.

നിശാഗന്ധികളുടെ സുഗന്ധം നിറഞ്ഞ 
രാത്രിയുടെ ഗന്ധങ്ങളിലെ വിചിത്രമായ 
പ്രേമത്തിന്റെ വഴികളിലും, 
നിഗൂഡതകളുടെ നീരിറ്റിക്കുന്ന 
കണ്ണീരറകളും കൊച്ചരുവികളും നിറയ്ക്കുന്ന
ഭയപ്പാടുകളിൽ, ഉന്മാദത്തിനും സുബോധത്തിനും 
ഇടയിലെ നേർത്തനൂൽപ്പാലത്തിൽ 
ഒളിഞ്ഞിരുന്നു കൊരുക്കുന്ന ചൂണ്ടയിൽ
ചിന്തകളെ ഭ്രാന്തിനു വിട്ടുകൊടുത്ത്,

കൊടിയ വിഷാദത്തിനും ഭ്രാന്തിനുമുള്ളിൽ
നിറയുന്ന ശാന്തമായ മരണത്തിന്റെ
അനുഭൂതി നുകരുന്ന അതിരുകളില്ലാത്ത 
ശൂന്യതയുടെ കുത്തൊഴുക്കിൽ, 
മറഞ്ഞിരിക്കുന്ന മറുകരകൾ ഗതി മാറ്റി
ഒരു ചെറുമുറിവിലൂടെ ഇല്ലാതാക്കണം.

അപ്പോഴും എത്ര ശ്രമിച്ചാലും 
നിഗൂഡതയുടെ വാതയനത്തിലേക്കുള്ള
താക്കോൽ കൂട്ടത്തെ കണ്ടെത്താൻ 
സാധിക്കാതെ പോയേക്കാം..

No comments:

Post a Comment