Sunday 17 August 2014


പറയാത്ത വാക്കുകളെ
എന്നാണു കേട്ട് തുടങ്ങിയതെന്ന
ചോദ്യത്തിനുള്ള ഉത്തരമാണ്
പറയാതെപറഞ്ഞു മറന്നു 
തുടങ്ങിയത് എന്നാണെന്നുള്ളത്.

വാക്കുകൾക്കിടയിൽനിന്നു 
ചിന്തകളുടെ ആഴങ്ങളെ,
നിർവചനങ്ങൾക്കും 
നിഗൂഡതകൾക്കുമിടയിലെ 
അതിർത്തികളുടെ പരിമിതികളിൽ
കറുപ്പും വെളുപ്പുമിഴചേർത്ത്,
സ്വാർത്ഥതയുടെ ജാലകങ്ങളിലൂടെ
കടുപ്പിച്ചും നേർപ്പിച്ചും വരയ്ക്കുന്നു.

വഴിയിലെവിടെയോ
വെയിലും മഴയും നിലാവുമെഴുതി-
യൊരാകാശം, വസന്തത്തിൻറെ
അടയാളങ്ങൾ പകർത്തിയെഴുതി 
കുസൃതികൾ നിറച്ച്
പുതിയൊരു കാലത്തിൻറെ
പുഞ്ചിരികളിലേക്കടുപ്പിക്കുന്നു.

കടൽമൗനങ്ങളുടെ നോവിൽ നിന്നും 
കുതിരവേഗങ്ങളുടെ സന്തോഷത്തിലേക്ക്
മയിൽപ്പീലിയാൽ വരയ്ക്കുന്ന
മഴവില്ലായങ്ങളെ ജീവിതത്തിൻറെ
ഉമ്മറപ്പടിയിലേക്ക് അലങ്കാരങ്ങളില്ലാതെ 
എന്നെന്നും ഒന്നായിരിക്കുമെന്ന
മന്ത്രങ്ങൾ ചേർത്തുവച്ചു
പിണക്കവഴികളെ മാച്ചു കളയുന്നു.


അപ്രതീക്ഷിത വാക്കുകൾ
ഇഴചേർന്നു നൂൽക്കുന്ന 
ഹൃദയാഴങ്ങളുടെ കാഴ്ച്ച-
ക്കൂട്ടുകളിലേക്കൊരുകുടന്ന 
മലർപുഞ്ചിരിപോലെ, വാശിയുടെ 
കുട്ടിക്കുറുമ്പുകളൊരുക്കുന്ന 
അതിവസന്തങ്ങളുടെ 
വിസ്മയിപ്പിക്കുന്ന 
നിറവിൻ കുസൃതികളുണ്ട്.


കാർമേഘമെഴുതിയേകിയ 
വെള്ളിനൂലിനിളങ്കാറ്റുപോലെ-
യരികിൽ ചിരിച്ചൊരു കുറുമ്പിൻ
പൂമുഖം മെല്ലെ തലോടവേ,
മഞ്ചാടിമണികൾ പാവിയ 
തൊട്ടിൽപടികളുടെ താരാട്ടിനീണം
മറ്റൊരുകുറുമ്പിനാൽ മൂളിയോ.

അരികിലൊരു നിറനിലാവിന്നൊളി 
പോലെയാ മണിക്കിടാവിൻ 
കിളികൊഞ്ചലിൻ കുറുകലിൽ 
മുഴുകവേ, നക്ഷത്രക്കുഞ്ഞുങ്ങൾ-
ക്കുറങ്ങുവാനൊരാകാശം 
വാർന്നിരുളുന്നു ഹൃത്തിൽ