Friday 8 April 2016

വാക്കെന്ന ഏക്കവും എകകവും

ആവേശത്തോടെ എന്റെ രാജ്യമെന്ന് 
പറയാൻ തുടങ്ങുമ്പോഴേ വാക്കടർന്നു
ജീവനും മരണത്തിനും ഇടയിലേയ്ക്കൊരു 
ദുരന്തത്തിന്റെ ചൂണ്ടക്കഴ ഇല്ലാത്ത 
ചോദ്യോത്തരങ്ങൾക്കുമേൽ കുരുങ്ങുന്നു,

ആ നിമിഷങ്ങളിൽ തന്നെ കാലങ്ങളും 
ദേശങ്ങളും തിരിച്ചറിയാതെ ഉന്മാദം
നിറഞ്ഞ പടയോട്ടങ്ങൾ തീർത്ത്‌ 
കലാപരാജ്യങ്ങളുടെ അതിർത്തികളെന്നെ 
കുരിശിലേയ്ക്കെന്നപോൽ ബന്ധിക്കുന്നു.

അതേയിടങ്ങളിൽ തന്നെ ഒരേസമയം 
പലയിടങ്ങളിലെന്നപോൽ തിരിച്ചറിവുകളുടെ 
തുറിച്ചുനോട്ടങ്ങൾകൊണ്ടൊരുവൻ 
വാക്കും ഭാഷയുമൊരേകകമാക്കി രാജാവും 
പടയാളികളുമില്ലാതെ പ്രജകൾക്കു 
മാത്രമായൊരു രാജ്യമൊരുക്കുന്നു,

വെളിച്ചത്തിന്റെ മിഴിയടർന്നയിടങ്ങളിലേയ്ക്ക് 
മൂന്നാണിപ്പഴുതുകൾ കൊണ്ട് 
ത്രിവർണ്ണ അടയാളങ്ങളുടെ സാദ്ധ്യതകളെ 
നിശ്വാസങ്ങൾ കൊണ്ടുപോലും പരസ്യമായി 
വായിക്കപ്പെടുന്നതിന്റെ അലിഖിത ഭാഷകൾ
ചരിത്രമായി എഴുതിക്കൊണ്ടേയിരിക്കുന്നു,

വാക്കൊരേക്കമാകുമ്പോൾ, തെരുവിൽ 
തിളയ്ക്കുന്ന മീനവെയിൽ നാട്ടുച്ചകൾക്കുള്ളിൽ 
മനസ്സിലുറയുന്ന കനിവൊരു ചെറുചിരിയായി
ചുണ്ടിൽ കുരുക്കി, സ്നേഹത്തിന്റെ അപ്പവും
വീഞ്ഞും പകുത്തൊരാലിംഗനത്തിലൊരു 
ലോകം കീഴടക്കുന്ന രഹസ്യഭാഷയ്ക്ക് 
പൊക്കിൾക്കൊടി ബന്ധത്തേക്കാൾ 
തീവൃതയെന്ന് ഹൃദയം തൊട്ട് സ്വന്തമാക്കുമ്പോൾ,
മനസ്സറിയാതെ ഒന്നല്ല ഒരായിരം ക്യുബയെ ഗർഭം 
പേറുന്നോരമ്മയെന്നറിയാതെ ഓർത്തുപോകും,

വാക്കൊരേകകമാകുമ്പോൾ ജീവിതത്തിനും
മരണത്തിനുമിടയിൽ എനിക്കും നിനക്കും 
വേണ്ടിയൊരുവൻ നി(ശൂന്യ)ശബ്ദമാകുന്ന
സ്വാതന്ത്ര്യമെന്ന ഭാഷയ്ക്കു ഹേ റാമെന്നയൊരൊറ്റ
വാക്കിനാൽ പൂർണ്ണവിരാമങ്ങളില്ലാതെ സ്വയം 
ഒറ്റിക്കൊടുക്കപ്പെട്ട് പ്രാണന്റെ കണികകൾ
ഒന്നിലധികം ലോകങ്ങളിലേയ്ക്ക് പരാതിയില്ലാതെ 
പകർത്തിയെഴുതി ഓരോ അഞ്ചിൽ നിന്നുമയ്യാ-
യിരമായി ഉയിർത്തെഴുന്നേറ്റുകൊണ്ടേയിരിക്കുന്നു.

എഴുതാതെയെഴുതിത്തീർത്ത
കുറിക്കുകൊള്ളുന്ന വാക്കുകളുടെ ഏകകങ്ങളിൽ 
കുരുങ്ങുന്ന ഭയപ്പാടിന്റെ ശേഷിപ്പുകൾ 
തീർക്കും ചോരപ്പാടുകൾ നിശ്ശബ്ദമായി 
അടയാളപ്പെടുത്തുന്നത് വാക്കെന്നാൽ തടുക്കാനാവാത്ത 
ഒരു വിപ്ലവമെന്ന് തന്നെയാണ് 
വാക്കെന്നാൽ ഒരു രാജ്യമെന്ന് തന്നെയാണ് 
വാക്കെന്നാൽ എനിക്കും നിനക്കും നേരെ 
ചൂണ്ടപ്പെടുന്നൊരേക്കവുമേകകവുമെന്ന് തന്നെയാണ്

No comments:

Post a Comment