Wednesday 15 February 2017

കടൽ കുടിച്ചുറങ്ങിയവൾ

ആഴിക്കനൽ തിളക്കത്തിൽ
ഇളം കവിളുകൾ,
പാദസ്വരക്കിലുക്കങ്ങളുടെ
തിരയിളക്കങ്ങൾ,

ആഴമറിയാതുദിച്ചസ്തമിക്കും
പോൽ നാഭിച്ചുഴി,
നീയൊരു കടലോളം പോന്നവൾ
എന്നൊരു വിരൽത്തുടിപ്പ്,

ഉപ്പിറ്റിയ ചുണ്ടുകളെന്നൊരു
ചുംബനം തൊട്ടപ്പോൾ
നുണക്കുഴികളിലാഴക്കുളിരെന്ന്,
കടൽനീലിമയുടലെന്നൊരു
ഈര്‍ച്ചവാള്‍ മൂര്‍ച്ചയില്‍ കടൽ
തീപിടിച്ചുള്ളുവെന്ത കാടാകുന്നു,

കടലോളം പോന്നവൾ
വീണ്ടുമൊരു കടൽ തേടിയപ്പോൾ

ഒരേസമയം, ഇരുപുറങ്ങളിൽ

കുഞ്ഞനക്കങ്ങളുടെ അമ്മേ-
യെന്നൊരു കരച്ചിലുയരും മുൻപേ
മുലമുറിഞ്ഞ കടൽ വിണ്ണാകുന്നു,
മോളെയൊന്നൊരു കരച്ചിൽ
നിനക്കുവേണ്ടിയിനിയുമെന്റെമാറു
ചുരത്തുമെന്ന വിഷാദം നിറയ്ക്കുന്നു

കടൽ കുടിച്ചുറങ്ങിയവളുടെ
ചിത്രമെഴുതിയെടുക്കുമ്പോൾ
(നീ)ഞാനെന്തു പറയാനാണ്,

കരിനീലിച്ച നിന്റെ കരിംകടൽ
ശരീരത്തിന് മുന്നിലേയ്ക്ക്
സ്വയം നാവറുത്തിട്ട്
ഒന്നിനും സമയമില്ലാന്നപോൽ
ഞാൻ(നീ) നടന്നു പോകുന്നു