Tuesday 7 March 2017

ഓർമ്മകൾ ജീവിതമാകുന്ന അതിതീവ്രതകളുണ്ട്,
ഒപ്പം
നഷ്ടങ്ങൾ ഓർമ്മകളാകുന്ന ഉഗ്രവ്രണങ്ങളും.

നഷ്ടപ്പെട്ടുപോകുന്ന ഓർമ്മകളെ നിസ്സഹായതയോടെ  നക്ഷത്രങ്ങൾക്കിടയിൽ തിരയുന്ന കണ്ണീർഗംഗ,

തിരിച്ചു വരാനാവുന്നില്ലല്ലോ എന്ന താരാട്ടുത്തരങ്ങൾ.

ഓർമ്മയുടെ ഒരിലപോലും ബാക്കിയാക്കാത്തൊരു അതിശൈത്യത്തിൻ മഞ്ഞുകാലം അറിയാത്ത വിദൂരതയിൽ എനിക്കായി നോമ്പ് നോൽക്കുന്നു,

വരണ്ടുണങ്ങിയിട്ടും അതിജീവനം മന്ത്രിക്കുന്ന ചില്ലകളിൽ മരവിപ്പിന്റെ മഞ്ഞുകണങ്ങൾ പൂവിടാൻ ഒരുങ്ങി നിൽക്കുന്നു,

ചില നഷ്ടങ്ങൾ ജീവിതമാണ്. ഉഗ്രവിഷമേറിയ വേദനകളാണ്. വിഷമെന്നറിഞ്ഞിട്ടും അതിജീവനം സാദ്ധ്യമാക്കാൻ വിഷസംഹാരിയായി അത് പാനം ചെയ്യാതെ മറ്റൊരു നിവർത്തിയുമില്ലാതാകുന്ന അസ്സന്നിഗ്ദ്ധത. കടിച്ചമർത്തിയ വേദനയെന്ന വിഷസംഹാരി ഓരോ അണുവിനെയും ഇനിയും കൂടുതലെന്ന്‌ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുന്ന വൈരുദ്ധ്യത.

അറിഞ്ഞിട്ടുണ്ടോ? അനുഭവിച്ചിട്ടുണ്ടോ? നഷ്ടം ഒരു തീരാവേദനയാകുന്നത്. ആ  വേദനതന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. എല്ലാം കൈവിട്ടുപോകുമ്പോഴും വീണ്ടും ഒന്നുമുതലെന്നു നിശ്ചയിച്ചുറപ്പിച്ചു കൈപ്പിടിയിലൊതുക്കാൻ നേടിയെടുക്കാൻ,  തോറ്റുപോകുന്നു എന്ന് തോന്നുന്ന ഓരോ നിമിഷത്തെയും വാശിയോടെ വീണ്ടും വീണ്ടും നേരിടു എന്ന് മന്ത്രിക്കുന്നത്.

അതെ, വസന്തമെത്താൻ മടിക്കുന്നുവെന്നറിഞ്ഞിട്ടും വീണ്ടും മഞ്ഞുപൊഴിയുന്ന അതിശൈത്യത്തിൽ  ഉപ്പുണങ്ങിയ നെടുവീർപ്പുകളും നിശ്വാസങ്ങളും ഞാൻ തുവരാനിടുന്നു.

ദാ  ഈ നിമിഷം മൂന്നാണിപ്പഴുതുകളുടെ പീഡയാഴമോർക്കാതെ, മുപ്പതു വെള്ളിക്കാശിന് എന്റെ വേദനകളെ സ്വയം ഒറ്റികൊടുക്കാനൊരുങ്ങുന്ന യൂദാസാകുന്നു ഞാൻ.

എങ്കിലും, വേദനയുടെ ലഹരിയിൽ ഉന്മാദിനിയാകുന്ന നിമിഷത്തെ അതിജീവിച്ച്, എന്റെ പിഴ എന്റെ വലിയ പിഴയെന്ന് ആവർത്തിക്കാതെ എന്നെ തിരിച്ചെടുക്കുന്ന ഞാൻ, സ്വയം ഒറ്റിക്കൊടുക്കാതെ എന്റെ മുറിവുകളുടെ വിശുദ്ധിയിൽ അത്രമേൽ ആഴത്തിൽ ചുംബിക്കുന്നു. മുപ്പതു വെള്ളിക്കാശ് എന്നത്തേതുമെന്നപോലെ തിരസ്ക്കരിച്ചെറിയുന്നു.

വീണ്ടുമൊരു  മരക്കുരിശ്ശ്  ദേഹത്തോട് ചേർത്ത് കൂടൊരുക്കാൻ, വീടൊരുക്കാൻ പീഡയാണ് ഏറ്റവും വലിയ ലഹരിയെന്ന വീഞ്ഞിനെ ഞാൻ എന്റെ രക്തമായി പാനം ചെയ്യുന്നു, ശരീരമായി ഭക്ഷിക്കുന്നു.

ഒഴിവാക്കുമ്പോഴും ചോര പൊടിയിച്ചു വീണ്ടും കുടിയേറുന്ന, എല്ലാമുണ്ടായിട്ടും  ഒന്നിലെല്ലാം നഷ്ടപ്പെട്ടല്ലോയെന്ന അനാഥത്വം. ഒഴുക്ക് നിലച്ച വരികൾക്കിടയിലെ കാണാച്ചുഴികളിൽ ഗതിയറിയാതൊഴുകുന്ന നിർവ്വികാരത.

മുറിഞ്ഞു പോയൊരു സ്വപ്നത്തിന്റെ  മിന്നൽപ്പിണർ,

ഉടഞ്ഞുപോയൊരു മഴവിൽക്കുറുമ്പിന്റെ തേങ്ങൽ...