Friday 29 April 2016

അർദ്ധ-പൂർണ്ണ ബോധങ്ങൾ സ്വയം പറയുന്നത്.

പൊള്ളിയടർന്ന വിരലുകളിലെ
മാംസത്തിന്റെ രൂക്ഷ ഗന്ധമാണ്
ശ്മശാനങ്ങളുടെ മൂകരാഗങ്ങളെപ്പോലെ
ചിന്തകളുടെ ആഴങ്ങളിലേക്ക്
തയ്യാറെടുപ്പുകളോ നിലനിൽപ്പുകളോ
കാതോർക്കലുകളോ ഇല്ലാതെ,
ആവർത്തനങ്ങളിലും പരിണാമങ്ങളിലും
തട്ടിത്തെറിച്ചു മിഴിയുറപ്പിച്ചൊരു
മഴനൂൽ പെയ്തു തൂവുന്നതിന്റെ
പ്രതിബിംബങ്ങളിലെ ചലനമറ്റ
സൃഷ്ടിയും പുനർസൃഷ്ടിയും അറിയിച്ചത്.

നിഴലുകൾ പോലും കണ്ടിട്ടില്ലാത്ത
നിശാസ്വപ്നങ്ങളിൽ കാലങ്ങളുടെ
രൂപമാറ്റം സംഭവിച്ചത് പിറവിക്കു
മുന്നിലെ ഗർഭപാത്രമെന്ന കുടുസ്സു
മുറിയുടെ ഏകാന്തതയിൽ നിന്നുമാവാം.
സമയ പ്രവാഹത്തിന്റെ ചില
നിർവികാരതകളിൽ വാഗ്മയങ്ങളായ
സാഹിതീയ ജീവിത കാഴ്ച്ചകളെ
അതി ശക്തമായി വെളിപ്പെടുത്തുന്ന
മഹാമൌനങ്ങളാക്കിയവ മാറ്റുന്നു.

എന്നാൽ, തീ പിടിക്കുന്ന ചിന്തകളുടെ
സങ്കീർണ്ണതയിലും, വേദനയിലും
അലച്ചിലിലും, സഹനത്തിലും
വെളിവാക്കപ്പെടുന്ന ആത്മാവിന്റെ
സമാന്തരവും എതിർദിശയിലും
നേർരേഖയിലും സംഭവിച്ചുപോകുന്ന
അസാന്നിദ്ധ്യങ്ങളുടെ ആജ്ഞാശക്തിക്ക്‌
ജീവിതമെന്നത്, ജീവനും അക്ഷരങ്ങൾക്കു-
മിടയിലുള്ള അദൃശ്യമായ സാന്നിദ്ധ്യങ്ങളിലെ
നക്ഷത്രക്കുഞ്ഞുങ്ങളുടെ കണ്ണുപൊത്തിക്കളിക്കുന്ന
വാടകക്കാരന്റെ സ്വപ്നങ്ങൾ മാത്രമാകും 

No comments:

Post a Comment