Sunday 15 June 2014

ഒഴുക്കിലൂടെ ദിശയറിയാതെത്തിയ


ഒഴുക്കിലൂടെ ദിശയറിയാതെത്തിയ 
ഒരിലയ്ക്കു കിട്ടിയ തുരുത്തുപോലെ, 
ഒഴുകിയടിഞ്ഞൊരു നിമിഷത്തിന്റെ 
തീവ്രതക്കും യാഥാർത്യത്തിനും ഇടയിൽ 
പ്രണയമെന്ന കാമം അറിയാൻ 
വൈകിയ ബലിമൃഗമെന്ന സ്ത്രീത്വം 

ഉത്തരങ്ങളോരോന്നും മൗനത്തിൻറെ 
പുഞ്ചിരിയിലൊളിപ്പിച്ചു, ഹൃത്തിലും 
മിഴിയിലും ചാരത്തും മറുമൊഴിയായി
മൗനം മുറിഞ്ഞൊരു നിമിഷം വഞ്ചിക്ക-
പ്പെട്ടതിന്റെ നിസ്സഹായത അറിയാതെ 
വഞ്ചിച്ചതിന്റെ ഗൂഡസ്മിതം. 

വിരഹത്തിലാണ്ട കാത്തിരിപ്പിലും 
പ്രണയത്തിലെ വഞ്ചനയുടെ നിറമറിയിച്ച് 
ഉപേക്ഷിക്കപ്പെടലുകളുടെ ആദ്യപാഠം.
വളരുന്ന വയറിൻറെ നിസ്സഹായതക്കുമേൽ 
മാനാഭിമാനങ്ങളുടെ ഭാണ്ഡം തുറന്ന് ജന്മം 
കൊടുത്തവരും സംരക്ഷിക്കേണ്ടവരും.
സദാചാര സമൂഹവ്യവസ്ഥിതി 
പലവട്ടം മനുഷ്യത്വത്തെ വലിച്ചു കീറി,

അച്ഛനുപേക്ഷിച്ച പ്രാണന് മറുപാതി 
പ്രാണൻ പകർന്നു കൊടുക്കുന്നതിനു 
മുന്നേ ബോധതലങ്ങളെ സ്വയം മറന്നു, 
ഉപേക്ഷിച്ചാലും തിരിച്ചു
മാറാപ്പിലെത്തുന്ന കുരുന്നു ജീവനും 
കൈയിലൊരു ഭാണ്ഡവും, 
നിഴലിനോടൊത്ത് വർണ്ണങ്ങളും 
സ്വപ്നങ്ങളും ജീവിതവും, മരണമെന്ന 
കാമുകനെയും മറന്ന് വിശപ്പിനിടയിൽ, 
ചപ്പു ചവറുകൾക്കിടയിൽ, സദാചാരം 
വിളമ്പുന്നവർക്കിടയിൽ വ്രണിതയായ്‌, 
വ്യഥിതയായ്, തളരും തനുവും മനവും 
മിഴിയുമായി,അറിഞ്ഞ യാഥാർത്യങ്ങളിൽ
അറിയാതെ തന്നെ മനസ്സിനെ ഉപേക്ഷിച്ചവൾ.

No comments:

Post a Comment