Wednesday 18 June 2014

ചില പിൻവാങ്ങലുകളും


ചില പിൻവാങ്ങലുകളും 
പിന്തിരിയലുകളും 
ബാക്കിയാക്കുന്ന ചിന്തകളിൽ 
ഘനീഭവിക്കുന്ന ഏകാന്തത 
ഉൾക്കടലിനുള്ളിലെ 
അനിയന്ത്രിതമായ ശാന്തതയെ 
ഓർമിപ്പിക്കും.

കരയുടെ തീരത്തേക്കുള്ള
വിജനതയിൽ, മൌനങ്ങൾ 
മഴവിൽ കുടചൂടി 
ഓർമകളിലേക്കു ഒളിച്ചു
കടത്തിക്കൊണ്ടുപോകുന്നു,

അവിടെ ഊർന്നുപോയ ചിലതിനെ 
ചികഞ്ഞെടുത്തു കോർക്കുമ്പോൾ 
പ്രണയ തീവ്രതയുടെ ഇടറിയ 
കാൽവൈപ്പുകൾക്കിടയിൽ 
കണ്ണെത്താത്ത കടലിനും
കൈയെത്താത്ത മേഘത്തിനുമിടയിലെ
അളന്നെഴുതലുകൾക്കുള്ളിൽ 
പകരക്കാരിയായ കാമുകിയായി
ചില തരംതാഴ്ത്തലുകളും 
നിസ്സാരമാക്കുന്ന രണ്ടാമതാവലുകളും.

തലങ്ങും വിലങ്ങും 
എറിഞ്ഞുടക്കപ്പെട്ട വാക്കുകളുടെ 
വേലിയേറ്റങ്ങളിൽ ആഞ്ഞടിക്കുന്ന 
അർത്ഥമില്ലായ്മകൾ,
ഒന്നെന്നുള്ള തിരിച്ചറിവുകളിലെ
കൂട്ടിക്കിഴികലുകളുടെ 
സാക്ഷ്യപ്പെടുത്തലുകൾ
തിരുത്തപ്പെടലുകൾക്കുപോലും
അർഹതയില്ലാത്ത
തിരുത്താനാവാത്ത തെറ്റുകളായി 
ചിതറി തെറിക്കുന്ന മഴക്കാലമായി,
ജലവേഗമായി പിരിഞ്ഞൊഴുകും


No comments:

Post a Comment