Thursday 12 June 2014

മഴ



ഊഷരക്കാറ്റിനു ശേഷം 
മലകളും കുന്നുകളും
കയറിയിറങ്ങി വീണ്ടും
മണ്ണിൻറെ മാറിലേക്ക്‌
ഈറനണിയുന്ന അതി 
ശൈത്യങ്ങളുടെ ഉറവ
തേടി തുടങ്ങിയിരിക്കുന്നു 
മഴനൂലുകളുടെ സിംഫണി.

ഉഷ്ണഗർഭങ്ങളിൽ പെയ്യുന്ന
കുളിരിന്റെ പൊരുൾ തേടാൻ 
പുതുനാമ്പ് മോഹിച്ചു 
വേനെലെഴുതിക്കാത്തുവച്ച 
വിത്തുകളെപോലെ, ജീവിതം 
എൻറെയും നിൻറെയും ഗന്ധം 
ഒരുമിച്ചുപകർത്തിയ
രാത്രിമഴയുടെ നൃത്തച്ചുവടുകളുടെ
സംഗീതത്തിലാണ് തൊടിയിലെ 
അരളിയും ചെമ്പകവും 
നന്ത്യാർവട്ടവും മുല്ലയുമെല്ലാം 
വസന്തത്തെ എതിരേറ്റതും
നാമൊരൊറ്റ മരമായി
പൂത്തുലഞ്ഞതും.

മേഘമാലകളുതിർത്ത
മഴകേളികളുടെ ഏകാന്ത-
സൌന്ദര്യം നുണഞ്ഞെത്തിയ 
മിന്നലായി ഇടിയായി,
നിന്നിൽ പെയ്തിറങ്ങി 
നമ്മളെന്ന കാലത്തെ വരച്ചു
ചേർത്ത് മധുരമായി
നിശ്ശബ്ദ ശബ്ദഭേദങ്ങളായി,
ഉണ്ണിച്ചുണ്ടിൽനിന്നുതിർന്നു 
വീഴുന്ന പാൽചൂരിലെക്കു 
ഋതുക്കളെ വിവർത്തനം ചെയ്ത് 
പിറവിയെന്ന സൃഷ്ടിയുടെ 
നിലാമഴ ചുമ്പനത്തിലേക്കു 
തൊട്ടറിഞ്ഞു മിഴിയടർത്താം



No comments:

Post a Comment