Thursday 18 May 2017

അച്ഛയ്ക്ക്


പത്താണ്ടു കഴിഞ്ഞതാണെന്നാലുമീ മൂവന്തി
യ്ക്കുമുണ്ടെന്റെ ചാരത്തതേ ഹർഷാരവത്തോ
ടൊളിമങ്ങാതെയന്നത്തെ വാസന്ത ദൃശ്യങ്ങൾ,

എത്രയോ നാളുകളെൻ സായന്തനങ്ങളിൽ
കളിക്കൂട്ടായ്‌ നടന്നതും, കണ്മഷിപ്പൊട്ടുകൾ
കുപ്പിവളകളും കാവടിയാട്ടവും അമ്പലച്ചുറ്റലും

മുഗ്‌ദ്ധസുഗന്ധ മന്ദഹാസം വിടർത്തുന്നു വേലി-
പ്പടർപ്പുകൾക്കുള്ളിൽ  ഗന്ധരാജൻ മലർ ചാരെ
മഞ്ഞക്കോളാമ്പിയിൽ കുഞ്ഞു നാരായണക്കിളി

കൊണ്ടൽ നനയ്ക്കലുമാറ്റുതീരത്തെ കളികളും,
മാമ്പൂ മണക്കുന്ന വമ്പത്തരങ്ങളിൽ നോവിന്റെ
തേങ്ങല,റിയാതെ തലോടിയും കണ്ണുനീരുമ്മയും

നേരേറമായിട്ടും നേരമാവാതുറങ്ങുന്നതെന്തെന്ന
ചോദ്യങ്ങളോടൊപ്പം തല്ലുകൊള്ളിത്തരമൊട്ടൊഴി-
യാതെല്ലാം കൂട്ടിനുണ്ടെന്നുള്ള ശകാര മുഖങ്ങളും,

പെണ്ണ് വളർന്നിട്ടുമിന്നുമെപ്പോഴുമീ ശൈശവം
കൈവിരൽ കോർത്തുനടപ്പതെന്തിങ്ങനെയെ
ന്നുള്ളൊരു കൃത്രിമഗൗരവ ശാസന ഛായകൾ

എന്നോ കളഞ്ഞു പൊയ്‌പ്പോയതാണെന്റെ-
യാവാസന്തമെങ്കിലുമെന്നുമീയോർമ്മകളിന്നു
മെൻജീവനിൽ,ജീവന്റെ തൂമലർച്ചാർത്തുകൾ,

ഇന്നുമെന്തെന്തഴകാണീയോർമ്മകൾ കാ-
ഴ്ചകൾ,ക്കെന്റെ ചാരെയിങ്ങനെ കെട്ടി
പ്പുണരുവാൻ കൈനീട്ടി നിൽക്കുംപോൽ

ഓർമ്മയിൽ കൺകളിൽ തോരാത്ത ഞാറ്റു
വേലപ്പൂക്കൾ, ഓരോ നിമിഷവുമെന്നന്തരംഗ
ത്തിൽ വർഷമേഘമായ് നിർത്താതെ പെയ്യുന്നു

No comments:

Post a Comment