Sunday 14 May 2017

(അ)ന്യായീ(കാ)കരണങ്ങൾ

പകനീന്തി നീലിച്ച ചരിത്രവഴികളിൽ,
കരുത്തനവശേഷിക്കുമെന്ന
പ്രത്യയശാസ്ത്രങ്ങളിൽ, ഒറ്റയാന്തലിൽ
ഒറ്റവെട്ടിൽ അതിജീവനമസാദ്ധ്യമായി
പിടഞ്ഞുവീഴുന്ന ജീവിതദൂരങ്ങൾ,

പകലിരുളിന്നൊറ്റയിതൾപ്പൂവിൽ
വെറുപ്പിന്റെ വേരുകളിരതേടുമ്പോൾ,
ഒളിക്കാനൊരിടമില്ലാതെ അവസാന
ജീവന്റേയുംകൊലക്കണക്കെഴുതി,

ഞാനെന്ന മാനവികതയ്ക്കപ്പുറത്തേ-
യ്ക്കൊന്നുമില്ലെന്ന പരിഹാസമുൾനിറച്ച്,
വാദപ്രതിവാദവാചകവീര്യത്തിൽ 
മാനുഷീക മൂല്യങ്ങളുടെ ഒപ്പീസു ചൊല്ലി,

പ്രതികരണങ്ങളുടെയവസാനയലകളിൽ 
ഒരിക്കലുമില്ലാത്ത കണ്ണീരും നടുക്കവും 
ചേർത്ത് സമാധാനം മാത്രമാഗ്രഹിക്കുന്ന 
വിശുദ്ധിയുടെ ആൾരൂപങ്ങൾ ഉയിർക്കുന്നു,

എന്തിനെന്നും എന്തുകൊണ്ടെന്നും
ചോദിച്ചേക്കരുത്, കാരണം
(അ)ന്യായീ(കാ)കരണങ്ങൾ
എന്നുമിങ്ങനൊക്കെത്തന്നെയാണ്,

രക്തസാക്ഷിയുണ്ടാകുന്നതിനേക്കാൾ,
പകയൂതി ചതികൂട്ടിയൊറ്റി 
രക്തസാക്ഷിയുണ്ടാക്കപ്പെടുമ്പോൾ,

ചരിത്രവഴികളിലെ പകനൂത്തെടുത്ത 
ചോരയിടങ്ങളിൽ ഇരയാക്കപ്പെട്ടവനും
ഒരിക്കൽ വേട്ടക്കാരനായിരുന്നുവെന്ന 
യാഥാർത്ഥ്യത്തെ മറക്കാതെയോർക്കുക,
സത്യത്തെ വിസ്മരിക്കാതിരിക്കുക.

അപ്പോഴും, ഇരയും വേട്ടയുമെന്നത്,
ഇനിയുമർത്ഥമഴിക്കാനാകാത്ത
ഒരേ കുരിക്കിന്നാഴമെന്നു തന്നെയാണ് 
ഉയിരടർന്നിടറിവീഴുന്നയോരോ ജീവനും
അത്രമേൽ തീവ്രഭീതിയോടുരുവിടുന്നത്.

No comments:

Post a Comment