Monday 21 November 2016

പുഴയൊഴുകേണ്ട വഴികൾ

ആരോ തടഞ്ഞൊരൊഴു-
ക്കിനാഴത്തിൻ ഉറവ വറ്റിയ 
വ്യഥിതയാണിന്നു ഞാൻ,

നിലാപ്പൂക്കൾ നനയുന്ന 

കല്ലോല കാന്തിയാൽ പുടവ 
നെയ്യുന്ന ഭൂതകാലക്കുളിർ,

കൊഞ്ചും വിരൽതൊട്ട കളി-
യോടക്കുറുമ്പുകളൊപ്പം,തുഴയ-
റിയാതെ മറുകര തിരയുന്നു,

വിശപ്പിൻ ധ്യാനത്തിൽ സന്യാ-
സിക്കൊറ്റികൾ, ചെറുപരൽ
മീൻഭംഗികൾ ദേശാടനത്തിലും,

കരയരികു ചേരുമിളം നാ-
മ്പിനെത്തൊട്ടു കുസൃതി കാട്ടാൻ 
കൊതിക്കും നീർക്കുമിളകൾ,

നിഴലു മാത്രമായ് വളരും 
ജലരേഖകൾ, ഉറവതേടി വര-
ളുന്ന ഒഴുക്കിന്നാഴങ്ങളും,

ഏറെ വൈകിപ്പോയിപ്പോഴേ,
എങ്കിലുമിനിയും മലിനമാക്കാ-
തിരിക്കുകെൻ നീർവഴികളെ,

വരളും ദാഹത്തിൻ സങ്കടമു-
ള്ളുനിൻ മണ്ണടരുകൾക്കുള്ളിലെ 
ശാപമായ് തീരാതിരിക്കുവാൻ,

കാത്തുവയ്ക്കട്ടെയിറ്റു ദാഹ-
ത്തിൻ കാരുണ്യം ഭാവിജന്മങ്ങൾ 
കെട്ടുപോകാതിരിക്കുവാൻ,

തെന്നലലയും പച്ചച്ച വീഥിയിൽ 
നിറവൃഷ്ടി നെഞ്ചേറ്റി ഞാനിനി-
യൊരാറായി വീണ്ടുമൊഴുകട്ടെ,

No comments:

Post a Comment