Wednesday 2 November 2016

പ്രണയകാലങ്ങൾ


നിന്‍റെ പ്രണയകാലങ്ങളിൽ
ഇളം വെയിൽ ചാരി
നിൽക്കുന്ന ഞാൻ,
പൊടുന്നനെയെന്‍റേയും
കൂടിയെന്ന കാതോരങ്ങളി-
ലറിയാതേയരൂപിയാകുന്നു,

കുസൃതിയുടെ
നൂലിഴകളിൽ കുടുങ്ങി നീ
നെഞ്ചോരമെത്തുമ്പോൾ,
ചൂണ്ടുവിരൽകൊണ്ട്
ഹൃദയംതൊടുമദൃശ്യവശ്യതകളുടെ
തീവ്രതയിൽ, നുകരാൻ
കൊതിക്കുന്നൊരു ലഹരിയാകും,

ഋതുക്കളടരാത്ത
വസന്തകാലങ്ങളുടെ
വലതുചുണ്ടിൻ മറുകിലാഞ്ഞ്
ചുംബിച്ചു നീ കൊടുംവേനലാകുമ്പോൾ,
ഉഷ്ണിച്ചുഷ്ണിച്ചു മഴ മീട്ടുന്ന
മൺവീണയുടെ സംഗീതമാകും,

തോന്ന്യാക്ഷരത്തിൻ
തീപ്പൊരിയൂതിയൂതി, ഉദയാ-
സ്തമയ ഹിമമുദ്രകളുടെ
ശലഭഗീതികളാലലങ്കരിച്ച മഞ്ഞു
കാലങ്ങളിലേയ്ക്കണയ്ക്കുമ്പോൾ,
ഒരുതുടം പൊൻവെയിൽ-
ക്കുറുമ്പായി പുണരും,

നിലാവിറങ്ങി നനഞ്ഞ്,
ചെറുകാറ്റിലാടിക്കുറുകുന്ന
രാമുല്ലഗന്ധങ്ങളുടെയോരത്ത്,
ജീവിതം നീയെന്നയൊറ്റ
നിറത്തിലത്ഭുതപ്പെടുത്തുമ്പോൾ
നാമില്ലായ്മകളെന്ന ജീവന്‍റെ
ചൂടിലേയ്ക്കെന്നേയ്ക്കും
നിറഞ്ഞടയാളപ്പെടും,

ശേഷം, ഓരോ
മുറിവാഴങ്ങളിലും വന്യമായ
കരുതലുകളോടെയെന്നെയിഴ
ചേർക്കുമ്പോൾ, ഞാനെന്ന
ഇല്ലായ്മകളുടെ പകപ്പുകളിൽ
നിന്നുണരാനാവാത്ത
നിന്നെ ഞാനെന്നിലേയ്ക്കു
തന്നെയടക്കം ചെയ്യും.

No comments:

Post a Comment