Monday 15 February 2016

"മാ" നിഷാദ/നവ

ഇനിയുമെന്തെന്നു വഴിപിരിയും പ്രാർത്ഥനയുടെ 
മുറിവുണക്കാൻ കാടും, നാടും, തെരുവുമുറങ്ങാതെ 
ഉപേക്ഷിക്കപ്പെട്ടയിടങ്ങളിൽ, വിശപ്പിന്റെ ഒരുവറ്റിൻ 
സമൃദ്ധിതേടുന്നുണ്ടൊരു വിതുമ്പലിൻ തിരയിളക്കം.

ഈശനും മേൽ വളരുമീ മാനവ മത-മദ ഗന്ധങ്ങൾ 
പകയൂതിയൂതിയൊരു കനവിൻ തലയറുക്കുന്നു, 
ശിരസ്സുകളുരുളുന്നു,ചുട്ട മാംസഗന്ധമുയരുന്നു, വഴി-
യറിയാതെ വിശ്വാസത്തിന്നുന്മാദമിരുട്ടു തിന്നുന്നു.

ഒരുപുറം പേറ്റുനോവറിഞ്ഞ ജീവിതം മക്കളെ കാത്തു 
ശീതീകരണിയിലുണരാതുറങ്ങുന്നു വൃദ്ധസദനങ്ങളിൽ,
മറുപുറമിനിയും ചുരത്താത്ത മാറിലില്ലാത്ത മുലപ്പാ
ലിനൊസ്യത്തെഴുതിയില്ലാത്തോരുണ്ണിയേ താരാട്ടുന്നു.

മധുകിനിയും വർണ്ണങ്ങളുടെ പൊഴികൾ പൊതിഞ്ഞ 
കിനാവള്ളി പ്രണയങ്ങളിലെ കുടില ചിന്തകൾക്കുമേൽ 
പരസ്പരമമ്പെയ്തും ഒറ്റിക്കൊടുക്കപ്പെട്ടും നീലിച്ച 
ജീവിതവഴിയിലൊരു പെണ്മിഴിയിൽ മഴനിറയുന്നു.

മലകൾ തേടിയൊരു മഴ കറങ്ങുന്നു, കിണറു തിരയുന്നു, 
പുഴ തിരയുന്നു, കടലു തേടുന്നു, മണ്ണ് കാണാതെ വഴി 
മറയുന്നു, ദാഹം വരണ്ടൊരു കുപ്പിയിലൊളിക്കുന്നു, 
മരുഭൂവിലെന്നപോലൊരു തലമുറ കുടിനീരു തേടുന്നു

കാട് തേടിയൊരു കാറ്റ് ചികയുന്നു, മഴ പിരിയുന്നു, 
വെയിലലയുന്നു, ശാഖിയിലൊരാകാശവേരു വളരുന്നു, 
വരണ്ടയുറവകൾക്കിടയിൽ ഉണർവ്വുതേടുമൊരു ജീവന്റെ 
പ്രാണനുരുകുന്നു, നിശ്ശബ്ദശൂന്യമൊരു മരണമുണരുന്നു.

പലനിറക്കൊടികൾക്ക് കീഴെ പ്രഭുക്കൾ തൻ ഉള്ളിടങ്ങൾ 
പാടിയുറപ്പിച്ചില്ലാത്തവനുമേൽ കഥയില്ലായ്മതൻ വിഷം 
തീണ്ടുമ്പോളെന്‍റെ രാജ്യമെന്‍റെമണ്ണെന്ന സത്ത്വം നെഞ്ചേറ്റി 
ഒരു ജനതയുടെ സ്വപ്നംകാത്തുയിരുവെടിയുന്ന കാവൽ.

നീരറ്റമണ്ണിൻ വരണ്ട ഗർഭത്തിലെ വിത്തിൻ പ്രതീക്ഷപോൽ
"മാ"നിഷാദ/നവയെന്നു കേഴുന്നിരുളുമൂടും ജീവിതങ്ങൾ.

No comments:

Post a Comment