Tuesday 19 January 2016

മരണപത്രം: അകവും പുറവും


ഒരു ചുവരിനിരുപുറം
നടക്കുന്ന മേലാള അലിഖിത
നിയമങ്ങൾക്കുള്ളിലേയ്ക്കൊരുവൻ  
നരച്ച സ്വപ്നത്താൽ ജീവന്‍റെ
മരണപത്രം കുറിക്കുന്നു .

ജനനമെന്ന തെറ്റുകൊണ്ടു തന്നെ 
മരണത്തെ വെല്ലുവിളിച്ച്,
സ്വപ്നത്തിന്നെത്താക്കൊമ്പായ
ശാസ്ത്രലോകത്തിന്‍റെയെഴുതാൻ 
മോഹിച്ച വരികളിലേയ്ക്ക് 
പെറ്റവയറിന്‍റെ കണ്ണീർവള്ളിയടർത്തി-
യൊരഴിയാക്കുരുക്ക് തീർക്കുന്നു.

ജീവനും ജീവിതവും സ്വപ്നങ്ങളുമൊരു 
കുരുക്കിൻ തുമ്പിൽ പിടഞ്ഞ്
മരണത്തിന്‍റെ താരട്ടുകേൾക്കുമ്പോൾ
ഒരുപുറം മേല്ക്കോയ്മകളുടെ 
അവകാശങ്ങൾ വീണ്ടും പതിച്ചെടുക്കുന്നു, 
മറുപുറം അവകാശങ്ങളെല്ലാമൊരു
കോടിത്തുണിയിൽ പൊതിഞ്ഞെടുത്ത്
കണ്ണീരു ചേർത്ത് ഒരു പിടി 
വെണ്ണീർ ബാക്കിയേ നെഞ്ചോട്‌ ചേർക്കുന്നു. 

ഇനിയുള്ള  ചോദ്യം നിന്നോടാണ്, 
നിന്നോട് മാത്രം, അവഗണിച്ചു 
തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ 
മരണത്തിലൂടെ പ്രതികരിച്ചു പ്രതികാരം 
തീർക്കാതെയൊരുമിച്ചുനിന്ന് ഭാവിയുടെ/
ജീവിതത്തിന്‍റെ തലമുറകളുടെ 
വിജയം നിറഞ്ഞ വരികൾ 
മനോഹരമായെഴുതാൻ ശ്രമിക്കാതെ 
ഭീരുവിനെപ്പോലെ പരാജയങ്ങളുടെ 
വിപ്ലവം തേടിപ്പോയതെന്തിനായിരുന്നു? 

കടുത്ത അവഗണനകൾക്കെതിരെ , 
അവകാശഹത്യകൾക്കെതിരെ 
വീറോടെ ഒരുമിക്കേണ്ടയാവശ്യകതയ്ക്ക് 
പകരം അപകർഷതയുടെ 
ഉൾവലിച്ചിലിൽ മരണമെന്ന ജയം
പുതച്ചപ്പോൾ കരിമ്പാറയിലും
ഉറവകണ്ടെത്തിയ, വരണ്ടനിലങ്ങളിലും
പൊന്നുവിളയിച്ച പൂർവ്വികരുടെ,
കരുത്തും ചങ്കൂറ്റവുമൊരുമയും കൊത്തിവച്ച
ചരിത്ര വഴികൾ  ഓർക്കാഞ്ഞതെന്താണ്?

അനാധമായേക്കാവുന്ന കുടുംബത്തേയും  
മോനേയെന്ന ഭാവിയുടെ പ്രതീക്ഷ
നിറഞ്ഞ വിളികളെയും ഇത്രമേൽ ആഴത്തിൽ 
മുറിവേൽപ്പിച്ചു മനപ്പൂർവം മറന്നതെന്തിനാണ്? 

No comments:

Post a Comment