Monday 16 November 2015

ശാഖിയുടെ കരുതലറിയാതെ 

അടർത്തിയിട്ടുമടരാൻ മടിച്ച്
വീണ്ടും തളിർത്തോരോ വരിയിലും 
ജീവിതമെന്നു ഞാൻ പലവട്ട
മെഴുതിച്ചേർക്കുമ്പോഴും കുടിലതയുടെ
മിഴിനീട്ടിയത് മായ്ച്ച് നീ മരണമെന്ന് 
തിരുത്തി പകർത്തിയെഴുതുന്നു.
ശാഖിയുടെ കരുതലറിയാതെ 
അടർത്തുമോരോ ശാഖയിലുമൊരു 
തുള്ളി ദാഹനീരിനു കാത്തിരിക്കും
വേഴാമ്പലെന്നപോലൊരു തലമുറയെ
മൃത്യുവിലേക്ക് തുന്നിച്ചേർക്കുന്നു.



മുറിപ്പെട്ടകലുന്ന തളിരുകളുടെ
മധു കിനിയും വസന്തത്തിന്‍റെ നിലവിളി-
കളിലിനിയും പിറവിയെ കാക്കുന്ന 
നിസ്സഹായരായ ലോകത്തിന്‍റെ, നിന്നിലേക്ക്‌
നീളു"ന്നെന്തിനെന്നൊ"രു ചോദ്യം കൂടിയുണ്ട്.

വളരുന്ന തലമുറയുടെ, ഇനിയും 
ആഗതമായേക്കാവുന്നോരോ ജീവന്‍റെയും
വരണ്ട തൊണ്ടയുടെ കേഴും ദൈന്യതകൾ,
നിറഞ്ഞൊഴുകുന്ന മിഴികൾ ശൂന്യമായ 
മഴയുടെ ശോകം പോലെ മണ്‍മറഞ്ഞ 
മണ്ണടരുകൾക്കുമേൽ ശാപമായ് പെയ്യും.

No comments:

Post a Comment